ഓര്മ വന്നപ്പോ തൊട്ടരുകില്‍ അമ്മയും ശ്രീയേട്ടനും ഉണ്ട്.
ചുറ്റുവട്ടം നോക്കിയപ്പോ അച്ഛനെയും. ജലജേചിയെയും, ലത അമ്മായിയും എല്ലാം കണ്ടു..
നീ ആരെയ നോക്കുന്നെ സജി? അമ്മയുടെ ചോദ്യമാണ് എന്നെ തിരികെ എത്തിച്ചത്.
അവനെ, വിനുവിനെ. അവനെവിടെ പോയമ്മേ?
നിന്നോട് പറഞ്ഞിട്ടല്ലേ അവന് പോയത്? അന്നേരം പോയതാ ആ പയ്യന്. പിന്നെ വന്നില്ല. ചിലപ്പോ നിന്റെ ഓപ്പറേഷന് അവന് അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാം പെട്ടെന്ന് ആരുന്നുലോ. . എന്തേലും അത്യാവശ്യം ഉണ്ടായിരിക്കും.
അപ്പോളേക്കും ഡോക്ടര്‍ വന്നു.
എന്തായാലും സജിക്ക് ഭാഗ്യം ഉണ്ട്. മരിച്ച ആ പയ്യന് ഹൃദയം ദാനം ചെയ്യാന്‍ സമ്മത പത്രം ഒപ്പ് വച്ചിരുന്നു. ഇനി, കുറച്ചു നാള് കൂടി റസ്റ്റ് വേണം കേട്ടോ.
ഡോക്ടര്‍, എനിക്ക് ആ ആളിന്റെ വീട്ടുകാരെ ഒന്ന് കാണാന്‍ പറ്റുമോ?
ഓ, പറ്റില്ല സജി, സജിയുടെ വീട്ടുകാരോട് പോലും ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നേ അവന്റെ ആളുകളും പറഞ്ഞിരുന്നു, ഒരിക്കലും ഒന്നും ആരോടും പറയരുതെന്ന്..
നടന്നു നീങ്ങുന്ന ഡോക്ടറെ നോക്കി കിടക്കുമ്പോള്‍, സജിയുടെ ഓര്‍മ്മകള്‍ വീണ്ടും അവനിലെക്കോടി
വിനു. നഗരത്തിലെ താമസത്തിനിടയില്‍ തനിക്കു കിട്ടിയ ഒരു നല്ല കൂട്ടായിരുന്നു.
പല തവണ തന്റെ വീട്ടില്‍ വന്ന അവന് പതിയെ പതിയെ ഞങ്ങളുടെ വീട്ടിലെ ഒരു അംഗം ആയി കഴിഞ്ഞിരുന്നു.അവന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍ മൂത്ത ഏട്ടനോടൊപ്പം ആണ് താമസം. ഇവിടെ, ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്, ആര് ആണ് വിനു. സിലികന്‍ സിറ്റിയില്‍ അടുത്തടുത്ത ബ്ലോക്കിലാണ് ഞങ്ങളുടെ ഓഫീസ്. വാച്ച്മാന് വഴി ആണ് വിനുവിന്റെ ഫ്ലാറ്റില്‍ എനിക്കൊരു മുറി താരമായത്. അവന് ഒറ്റക്കാണ് താമസം.തിരുവല്ലക്കാരന് അച്ചയനാണ് ആള്. പക്ഷെ അവിടെ ഇപ്പൊ ആരും ഇല്ല. എല്ലാവരും അങ്ങ് അമേരിക്കയില്‍. ഇവനും താമസിയാതെ പോകും.
പെട്ടെന്ന് തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അവന്റെ കാറില്‍ ആയിരുന്നു എന്നും യാത്ര.
ഇടക്കിടെ വരുന്ന തല ചുറ്റലും, നെഞ്ച് വേദനയും ആദ്യം ആദ്യം കാര്യമാക്കിയിരുന്നില്ല.
പിന്നീടാണ്, അവന്റെ നിര്‍ദേശ പ്രകാരം നിംഹാന്‍സില്‍ പോയി ഒന്ന് ചെക്ക് ചെയ്തേക്കാം എന്ന് വച്ചത്.വാൽവിന്റെ തകരാറാണ് എന്ന് ആദ്യം കേട്ടപ്പോള്‍ തന്നെ ജീവിതത്തിൽ തന്നെ ആകെ ഒരു ഇരുട്ട് പിടിച്ച പോലെ. അവിടെ നിന്നും ഇറങ്ങുമ്പോള്‍ വിനുവാന് ധൈര്യം തന്നത്.
ഇതെല്ലാം, ജീവിതത്തിലെ ഒരു പരീക്ഷണങ്ങള്‍ ആണ് സജി. ദൈവത്തിന്റെ ഈ പരീക്ഷണങ്ങളെ നമ്മള് ധീരമായി നേരിടണം. ജീവിതം തന്നെ ഒരു ചലന്ജ് അല്ലെ സജി, ഫേസ് ഇറ്റ്.
അവന് തന്നെ ആണ് വീട്ടിലെത്തി കാര്യങ്ങള്‍ വിശദമായി അറിയിച്ചത്. ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ വഴി എനിക്ക് പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരം.
പിന്നെ, നീണ്ട കൌണ്സില്ലിംഗ്. മനസ്സിനെ ധൈര്യ പെടുത്തുന്ന എല്ലാ കൌണ്സില്ലിങ്ങുകളും അവന് നിര്‍ബന്ധ പൂര്‍വ്വം പങ്കെടുപ്പിച്ചു.
ബാംഗ്ലൂരില്‍ വന്നപ്പോള്‍ മുതല്‍ ഉള്ള ഒരു ആഗ്രഹം ആയിരുന്നു, മൈസൂരിലെ ചാമുണ്ടി ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തണം എന്നത്. ഇനി ഇപ്പൊ അവിടേക്ക് യാത്ര പോകാന്‍ പെട്ടെന്ന് പറ്റില്ല.
അത് അവനോടു പറയുകയും ചെയ്തു.
നിന്റെ അസുഖമെല്ലാം ഭേദമായി എന്റെ കാറില്‍ നമുക്ക് രണ്ടു പേര്‍ക്കും പോകാംഎട, നിനക്ക് മതിയാകുവോളം ഡ്രൈവ് ചെയ്യുകേം ചെയ്യാം. എന്താ പോരെ?
" സജി, വെല്‍ക്കം ബാക്ക്" ആ വാക്കുകളാണ് ഓര്‍മയില്‍ നിന്നും ഉണര്‍ത്തിയത്. കണ്ണ് തുറന്നപ്പോ മുന്നില്‍ വിനു.
ആഹ, ഇയ്യളെവിടെ പോയിരുന്നു ചങ്ങാതി?
അപ്പച്ചനും, അമ്മച്ചിയും വന്നിരുന്നു. എന്നെ കൊണ്ടുപോകാന്‍ ഉള്ള വിസയുടെ പേപ്പേര്‍സ് ഒക്കെ ആയിട്ടാ വന്നെ. എന്റെ ഒപ്പ് വേണമായിരുന്നു. പിന്നെ ഇവിടുത്തെ കുറെ ഫോര്മാലിട്ടീസ്, അതെല്ലാം തീര്‍ക്കാനായി നെട്ടോട്ടമായിരുന്നു സുഹൃത്തേ.. പിന്നേ, ഇപ്പൊ എന്ത് തോന്നുന്നു?
" വിശ്വസിക്കാന്‍ പറ്റുന്നില്ല ചങ്ങാതി, ഈ ഒരു മടങ്ങി വരവ്. എല്ലാം നീ കാരണം ആണ്. അല്ലെങ്കില്‍ ഞാന്‍ നിരാശയില്‍ ജീവിച്ചു മരിച്ചേനെ."
ഒരു ചെറു ചിരിയില്‍ മറുപടി ഒതുക്കി വിനു. അവന്റെ ചിരിക്കു ഒരു മാലാഖയുടെ സൌന്ദര്യം ഉണ്ടെന്നു തോന്നുന്നു.
പിന്നേ, നിനക്ക് ചാമുണ്ടി ഹില്ല്സില്‍ പോകണ്ടേ? ഞാന്‍ വണ്ടിയുമായിട്ട വന്നത്. എല്ലാവരോടും ഞാന്‍ പെര്മിഷന് വാങ്ങിയിട്ടുണ്ടെടോ.
അപ്പോളേക്കും വീല്ചെയരുമായി ഒരു നേഴ്സ് വന്നു. അതില്‍ കയറി പുറത്തിറങ്ങുമ്പോ വാര്‍ഡിനു പുറത്തു അച്ഛനും അമ്മയും ശ്രീയേട്ടനും എല്ലാം ഉണ്ടായിരുന്നു.
മോനെ, വിനു, സൂക്ഷിച്ചു പോണേ, .. അമ്മയുടെ വാക്കുകള്‍ ആണ് അത്.. തിരിഞ്ഞു നോക്കാനൊന്നും തോന്നുന്നില്ല. മനസ്സില്‍ ആ മല മുകളിലേക്കുള്ള യാത്രയാണ് മുഴുവന്‍.
മലമുകളിലെ വളവുകളിലൂടെ വിനുവിന്റെ കാര്‍ മെല്ലെ പോയിക്കൊണ്ടിരുന്നു. വളവുകള്‍ പിന്നിടുമ്പോള്‍ താഴെ കാണുന്ന മൈസൂര്‍ നഗരത്തിന്റെ സുന്ദര ദൃശ്യം, ദൂരെ താഴ്വാരത്ത് തിളങ്ങുന്ന ലളിത് മഹാല്‍. അങ്ങനെ അങ്ങനെ ചാമുണ്ടി ഹില്ല്സ് വരെ എത്ര എത്ര സുന്ദര കാഴ്ചകള്‍. ചാമുണ്ടി ദേവിയെ പുറത്തു നിന്ന് തൊഴുതു. വിനു താങ്ങി പിടിച്ചിരുന്നു. മെല്ലെ തിരികെ കാറിലേക്ക് വരുമ്പോ ഒരു അസ്വസ്ഥത.. തല ചുറ്റുന്ന പോലെ.. കണ്ണുകള്‍ക്ക് ഘനം വെക്കുന്നു. അവന്റെ കൈകളിലേക്ക് മയങ്ങി വീഴുമ്പോള്‍, അവന്റെ മുഖം മാത്രമായിരുന്നു മുന്നില്‍..
.................
ഓര്മ വന്നപ്പോള്‍ മുറിയില്‍ എല്ലാരും ഉണ്ട്. അവനെവിടെ വിനു?
അവന് പോയെന്നു മാത്രം മറുപടി കിട്ടി. അമ്മയായിരുന്നു അത്. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒന്നും പറ്റിയില്ലല്ലോ അമ്മെ എനിക്ക്. അമ്മ വിഷമിക്കാതിരിക്കു. അല്ല, അവന് എവിടെ പോയെന്ന അമ്മ പറഞ്ഞെ. ?
അമേരിക്കക്ക്.. പോകാന്‍ നേരം നിന്നോട് യാത്ര ചോദിയ്ക്കാന്‍ വന്നിരുന്നു. നിനക്ക് അപ്പോളും ബോധം വന്നിരുന്നില്ല. അതാ പിന്നെ.......
ശ്രീയെട്ടനാണ് അത് പറഞ്ഞത്. അപ്പോളേക്കും അമ്മ മുറിക്കു പുറത്തു പോയിരുന്നു.
വിളിക്കുമായിരിക്കും ....
..............................................................
ഇന്ന് വീണ്ടും ഒരു ചെക്കപ് ഉണ്ട്. ഹോസ്പിറ്റല്‍ വിട്ട ശേഷം ഇത് രണ്ടാമത്തെ തവണ ആണ് ചെക്കപ്പിനു വരുന്നത്. ഇപ്പൊ താമസം നിമ്ഹാന്സിനോട് ചേര്‍ന്നു തന്നെ ഉള്ള ഒരു അപ്പാര്‍ത്മെന്റില്‍ ആണ്. വിനു പോയ ശേഷം ശ്രീയേട്ടന് എന്റെ സാധനങ്ങള്‍ എല്ലാം അവിടെ നിന്നും മാറ്റിയിരുന്നു. എന്നാലും അവന് ഇതുവരെ ഒന്ന് വിളിച്ചു കൂടി ഇല്ല. പോയിട്ട് ഒരു മാസമായി. ഇങ്ങനെ മാറുമോ ആളുകള്‍. ?
പോകും വഴി ശ്രീയേട്ടന് എ റ്റി എമ്മില്‍ കയറാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. സാമാന്യം നല്ല തിരക്കുണ്ട് എ റ്റി എമ്മിന് മുന്നില്‍. ക്യുവില്‍ നില്ക്കുന്ന ശ്രീയേട്ടനെ നോക്കി ഇരുന്നപ്പോള്‍ വെറുതെ മുന്നിലിരുന്ന ഇന്നത്തെ പത്ര താളുകളിലൂടെ ഒന്ന് കണ്ണോടിച്ചു. മനോരമ പത്രമാണ്.
അതിലെ ചരമ കോളത്തിനു സമീപത്തെ ഒരു ഫോട്ടോയില്‍ കണ്ണുകള്‍ ഉടക്കി..
വേര്‍പാടിന്റെ മുപ്പതാം ദിവസം..വിനു ജേക്കബ്.
കാറിലേക്ക് കടന്നു വന്ന ശ്രീയേട്ടന് അത് കണ്ടു.
" സജി, കരയരുത്. നിന്റെ ആ നല്ല കൂട്ടുകാരന് ഇന്ന് ഈ ലോകത്തിന്റെ സ്പന്ദനം അറിയുന്നത് നിന്റെ ഉള്ളിലിരുന്നു കൊണ്ടാണ്. അവന്റെ ഹൃദയമാണ് നിന്നില്‍ മിടിക്കുന്നത്. ഒരു അപകടമരണം ആയിരുന്നു. ആശുപത്രില്‍ എത്തിക്കും വരെ ബോധം ഉണ്ടായിരുന്നു. അവിടെ അവരോടു അവസാനമായി അവന് പറഞ്ഞത് അവന്റെ ഹൃദയം നിനക്ക് നല്‍കണം എന്നാണ്.അവന്റെ ലോക്കല്‍ ഗാര്ഡിയന് ആയ ഫാദര്‍. ഇമ്മാനുവേല്‍ വന്നു എല്ലാ കടലാസുകളും ഒപ്പിട്ടു നല്കി.
നീ തളരരുത്, അവന് ദാനം നല്കിയ ഈ ജീവിതം സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കണം..
അവന് നമ്മെ വിട്ടു പോയിട്ടില്ല, നിന്റെ ഉള്ളില്‍ മിടിക്കുന്ന നിന്റെ ആത്മാവായി അവന് ഉണ്ട്.. നിന്നെ ഇനിയും ജീവിതത്തില്‍ കുറെ ദൂരം കൈ പിടിച്ചു നടത്താന്‍....
ശെരിയാണ്...അവനെ ഓര്‍ത്തു കണ്ണീരു വീഴ്തുകയല്ല വേണ്ടത്. വേദനിക്കുന്നവരുടെ കണ്ണുനീര് ഒപ്പുകയാണ് വേണ്ടത് ......
സദാ പുഞ്ചിരിക്കുന്ന വിനുവിന്റെ മുഖം ഓര്‍ത്തപ്പോള്‍ ഉതിര്‍ന്നു വന്ന കണ്ണുകള്‍ താനേ മാഞ്ഞുവോ?
അവന് കൂടെ ഉണ്ടെന്നതിനു തെളിവല്ലേ ആ ചാമുണ്ടി ഹില്ല്സ് യാത്ര.. സ്വപ്നത്തില്‍ അവന് എനിക്കായി അത് നടത്തി തന്നപ്പോള്‍, അവനു വേണ്ടി എത്ര നല്ല കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ സാധിക്കും...
എന്റെ ചങ്ങാതി... നീ മരിച്ചിട്ടില്ല ... നീ ജീവിക്കുന്നു.. ഒരു മനമായി നമ്മള് ജീവിക്കുന്നെടോ.......
5 comments:
Very good one.
ഇത് പോസ്റ്റിന്റെ കംമെന്ടല്ല പോസ്റ്റുകള്‍ക്ക് പുറകിലെ എഴുത്തുകാരനുള്ള കമന്റാണ്
പഴയതാണ് നല്ലതെന്ന് പറയുന്നിടത്ത് വാര്ധ്ക്ക്യം ആരംഭിക്കുന്നു എന്നാണ് പറയുന്നത് ...
ജീവിതം നമ്മുക്കായി ഒരുപാടു പുതിയ നല്ല കാര്യങ്ങള്‍ ഒരുക്കി വച്ച് കാത്തിരിക്കുന്നുണ്ട് ..
കണ്ണും കാതും തുറന്നു വയ്ക്കുക..ഭാവുകങ്ങള്‍..
നൊമ്പരപ്പെടുത്തുന്ന അനുഭവം.
വന്നു വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം ,ആശംസകളും.
നടന്നുകഴിഞ്ഞാല്‍ അത് പിന്നെ ഓര്‍മ്മയാണ് ,കഥയാണ് ,അനുഭവമാണ് ഒരു കൊച്ചു നൊമ്പരം സമ്മാനിച്ച എഴുത്ത് ..
Post a Comment