Saturday, June 18, 2011

സ്വപ്നം ഒരു ബാക്കി പത്രം


മലയാറ്റൂര്‍ കുരിശുമുടിയുടെ അടിവാരത്ത് എത്തിയപ്പോള്‍ വൈകിട്ട് നാലര മണി ആയിരുന്നു.
പെയ്യാനായി വെമ്പി നില്‍ക്കുന്ന മഴ മേഘങ്ങളേ നോക്കി കുരിശുമുടിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ രതീഷ്‌ മെല്ലെ പറഞ്ഞു..
" കുരിശടികളില്‍ തിരി കത്തിച്ചു കയറാം.. പ്രാര്‍ഥനയോടെ പൊന്നും കുരിശു മുത്തപ്പനെ തൊഴാം..എല്ലാം ശെരി ആകും..'
രതീഷ്‌ അങ്ങനെ ആണ്. എന്റെ ഉള്ളിലെ വേദനകള്‍ ഞാന്‍ പറയാതെ പോലും മനസ്സിലാക്കും.. നല്ലൊരു സുഹൃത്താണ് അവന്‍.
എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സോടെ ഞാന്‍ മെല്ലെ മല കയറി തുടങ്ങി.വഴിയില്‍ വീണു കിടന്ന ഞാവല്‍ പഴങ്ങളിലോന്നവന്‍ എനിക്ക് നേരെ നീട്ടി പുഞ്ചിരിയോടെ പറഞ്ഞു.. "ഒരു കണക്കിന് ഇതിവ്ടത്തെ പ്രസാദാ ദേവേട്ടാ.. കഴിച്ചോ.. നല്ലതാ.." ചുവന്ന ഞാവല്‍ പഴം വായിലിട്ടു അലിയിച്ചു മെല്ലെ നടന്നു.
മുന്‍പൊക്കെ ഈ മല കയറ്റം എത്ര രസമായിരുന്നു. ഏട്ടനോടും, അവന്റെ കൂട്ടുകാരോടുമൊപ്പം ആഘോഷത്തോടെ ഉള്ള മല കയറ്റം..
എവിടെയോ വായിച്ച വരികളാണ് ഓര്‍മയില്‍ വന്നത്.. മുറിവേറ്റ ഹൃദയത്തെക്കാള്‍ എത്രയോ നല്ലതായിരുന്നു മുറിവേറ്റ കാല്‍മുട്ടുകള്‍.. ഒരിക്കലും വളരെണ്ടിയിരുന്നില്ല..
മല കയറാന്‍ അപ്പോള്‍ ഞാനും രതിയും മാത്രം.. അല്ലെങ്കിലും സീസണ്‍ അല്ലെങ്ങില്‍ ആളുകള്‍ കുറവാണ്. പോരാത്തതിന് നല്ല മഴയും..
ഓരോ കുരിശടികളിലും തിരി കത്തിച്ചു മെല്ലെ മല കയറ്റം.. കുത്തനെ ഉള്ള
പാറകള്‍ക്കിടയിലൂടെ
മൂകന്നായി നടന്നപ്പോള്‍ പിന്നില്‍ നിന്നും രതീഷ്‌ മെല്ലെ കൈ പിടിച്ചു.
" എന്താ ദേവേട്ടാ ഇങ്ങനെ.. ? സ്വപ്നം കണ്ടപോലെ ഒന്നും അല്ല ജീവിതം.. ജീവിതം, വേറെ അഭിനയം വേറെ.. അതോണ്ട് ധൈര്യായിട്ട് അങ്ങ് പൊയ്ക്കൊന്നേ.. ഞാന്‍ ശെരിക്കും പ്രാര്‍ത്ഥിക്കാം.. " അത് പറയുമ്പോ അവന്റെ മുഖത്ത് നിഷ്കളങ്കമായ ഒരു പുഞ്ചിരി ഞാന്‍ ശ്രദ്ധിച്ചു..
നാലാമത്തെ കുരിശടിയില്‍ തിരി വച്ച ശേഷം ഞാന്‍ മെല്ലെ അടുത്തുള്ള ഒരു പാറയില്‍ മെല്ലെ ഇരുന്നു..
അവനും അടുത്ത് തന്നെ വന്നു നിന്നു. മെല്ലെ തോളില്‍ കൈവച്ചു നിര്‍ബന്ധപൂര്‍വം പിടിചെഴുന്നെല്‍പ്പിച്ചു..
" തളരാന്‍ പാടില്ല ദേവേട്ടാ, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.. മലമുകളിലെക്കും, ജീവിതത്തിലേക്കും.."
കുത്തനെ ഉള്ള കയറ്റങ്ങളില്‍ കുരിശടികളില്‍ തിരി തെളിച്ചു നടക്കവേ ഞാന്‍ വീണ്ടും ചിന്തിച്ചു.. എന്തിനായിരിക്കും അങ്ങനെ ഒരു സ്വപ്നം തന്നെ ഇങ്ങനെ പിന്തുടരുന്നത്..? എന്തെ വൈകുന്നേരത്തെ ട്രിച്ചി ഫ്ലൈറ്റില്‍ പോകാതിരുന്നത്? സ്വപ്നത്തിന്റെ ആദ്യം കണ്ടപോലെ ഇതാ, വളരെ യാദൃശ്ചികമായി ഈ മല ചവിട്ടുന്നു..
എന്താണെന്നറിയില്ല, കഴിഞ്ഞ കുറച്ചു ദിവസമായി രാത്രിയില്‍ ഈ സ്വപ്നം വേട്ടയാടുന്നു. വിമാനത്താവളത്തില്‍ എത്തിയ താന്‍ ബാഗേടുക്കാതെ കാറില്‍ നിന്നും പുറത്തിറങ്ങി അടുത്ത് നിന്ന ഒരു ബൈക്കില്‍ കയറി മലയാറ്റൂര്‍ കുരിശുമുടിക്ക് താഴെ ഇറങ്ങുന്നു.. നിലത്തു വീണു കിടക്കുന്ന ഞാവല്‍ പഴങ്ങള്‍ കടിച്ചു കൊണ്ട് മലകയരുന്നു. പൊന്നും കുരിശില്‍ തൊട്ടു വണങ്ങി കാല്‍പ്പാദ രൂപക്കൂടിനു താഴെ മനപ്പാട്ട് ചിറയും , അതിരപ്പിള്ളിയും കാണാന്‍ പാകത്തിന് ഒരു പാറക്കല്ലില്‍ ഇരിക്കുന്നു.. അന്നേരം മഴ മേഘങ്ങള്‍ക്കിടയിലൂടെ അസ്തമയ സൂര്യ കിരണങ്ങള്‍ സുവര്‍ണ്ണ തേജസ്സോടെ താഴേക്കു പതിക്കുന്ന സുന്ദരമായ കാഴ്ച.
പക്ഷെ പിന്നീട് കാണുന്നതോ.. പാഞ്ഞു വരുന്ന ട്രെയിന്‍.. മേലേക്ക് ക്യാമറയുമായി പൊങ്ങുന്ന ക്രയിന്‍ ..തന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സേതു.. മുഖത്തേക്ക് പതിക്കുന്ന ഫ്ലാഷ് ലൈറ്റ്..ഉല്ഘണ്ട നിറഞ്ഞ പല മുഖങ്ങള്‍..ചീറി പാഞ്ഞു കടന്നു പോയ ട്രെയിന്‍..
നിലതാരോ ചോരയില്‍ കുളിച്ചു കിടക്കുന്നു.. സേതുവും താനും കൂടി ഓടി അടുക്കുമ്പോള്‍ അവ്യക്തമായി കണ്ട ആ മുഖത്തിന്‌ തന്റെ തന്നെ രൂപമല്ലേ?
ഒരു ക്രയിന്‍ ഷോട്ട് പോലെ തന്റെ കാഴ്ച മേലേക്ക് പോകുന്ന ദൃശ്യം....
ആദ്യം ഫോണെടുത്തു വിളിച്ചത് രതീഷിനെ ആണ്.സ്വപ്നത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ കളിയാക്കി ചിരിച്ചു.ചിലപ്പോള്‍ പൊന്നും കുരിശു മുത്തപ്പനെ വണങ്ങാന്‍ സമയമായി എന്നറിയിച്ചതാവും എന്ന് സമാധാനിപ്പിച്ചു .. എന്തായാലും പോകും മുന്നേ മല ചവിട്ടണം.. . പറഞ്ഞ പോലെ തന്നെ അവന്‍ എയര്‍പോര്‍ട്ടിനു മുന്നില്‍ തന്നെ ഉണ്ടായിരുന്നു.സലീമിനോട് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു രതീഷിന്റെ അടുത്തേക്ക് നടന്നു. സലീമിന്റെ നിസ്സഹായാവസ്ഥ എനിക്ക് ഊഹിക്കാം. .. എന്നെ സമയത്ത് ലൊക്കേഷനില്‍ എത്തിക്കേണ്ട ചുമതല സലിമിനാണ്.
സാധാരണ കാറിലാണ് രതീഷ്‌ വരാറുള്ളത്. ഇന്ന് പതിവിനു വിപരീതമായി ബൈക്കില്‍. കാറില്‍ നിന്നും ഇറങ്ങിയ പാടെ മനോരമയിലെ ഗോപി ചേട്ടനെ ദൂരെ കണ്ടത് കൊണ്ട് കുനുഷ്ട്ടു ചോദ്യങ്ങള്‍ ഒഴിവാക്കാനായി ഹെല്‍മെറ്റ്‌ ധരിച്ചു രതിയുടെ ബൈക്കിനു പിന്നില്‍ ചാടി കയറി.
മലമുകളില്‍ എത്തി തോഴുതിറങ്ങുമ്പോള്‍ ചുമ്മാ ഒരു തോന്നല്‍.. ആ പാറക്കെട്ടുകളില്‍ താഴ്വാരം നോക്കിയിരിക്കണം എന്ന്. അവനോടൊപ്പം ആ പാറയില്‍ ഇരുന്നപ്പോള്‍ അവനാണ് ആ കാഴ്ച എന്നെ കാണിച്ചു തന്നത്. മഴ മേഘങ്ങള്‍ക്കിടയിലൂടെ തല നീട്ടി വരുന്ന അസ്തമയ സൂര്യ കിരണങ്ങള്‍..
സ്വര്‍ണ വര്‍ണത്തില്‍ ...അവന്റെ മൊബൈലിലെ ക്യാമറയില്‍ ആ ദൃശ്യം ഭംഗിയായി അവന്‍ പകര്‍ത്തി.. അപ്പോളേക്കും എന്റെ മനസ്സിലെ അനാവശ്യ ചിന്തകള്‍ എവിടെക്കോ അലിഞ്ഞു പോയിരുന്നു..
തിരിച്ചു നേര്‍ത്ത മഴ നനഞ്ഞു ഞങ്ങള്‍ അടിവാരതെത്തുമ്പോള്‍ സലിം അണ്ണന്‍ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.. സലിം മിക്കവാറും രതീഷിന്റെ അമ്മയെ വിളിചിട്ടുണ്ടാകും. അമ്മ പറഞ്ഞിട്ടുണ്ടാകും..
എന്തായാലും നിറഞ്ഞ മനസ്സോടെ ഞാന്‍ ചിദംബരതെക്ക് കാറില്‍ തന്നെ യാത്രയാവാന്‍ തീരുമാനിച്ചു.. ഷൂട്ടിംഗ് മുടക്കണ്ട.. പെട്ടെന്നായിരുന്നു രതീഷിന്റെ തീരുമാനം.. അവനും വരുന്നു.. ഞങ്ങള്‍ മൂവരും കൂടി ചിദംബരത് ലൊക്കേഷനില്‍ എത്തുമ്പോള്‍ വെളുപ്പിന് മൂന്ന് മണി.. ഒന്നുറങ്ങി തുടങ്ങിയപ്പോലെക്കും മാനെജേര്‍ ശിവ വന്നു തട്ടി വിളിച്ചു.
കുളിച്ചു റെഡി ആയി ഡയറക്ടര്‍ സാറിന്റെ മുറിയില്‍ പോയി വന്നപ്പോഴേക്കും രതീഷും, സലിമും റെഡി ആയിട്ടുണ്ട്‌.
ഷോട്ടെടുക്കാന്‍ സമയമായി .... മേയ്ക്കപ്പ് ഇട്ടു വന്നപ്പോള്‍ സെന്തില്‍ സിറ്റുവേഷന്‍ വിവരിച്ചു തന്നു.. എന്റെ തൊട്ടടുത്ത്‌ രതീഷും ഉണ്ട്.. അവന്‍ ഇടയ്ക്കു സ്പോട്ട് ബോയിസിനോട് എന്തൊക്കെയോ സംസാരിക്കുന്നു. സെല്‍വ സാറിനോടും അവന്‍ എന്തൊക്കെയോ ചോദിക്കുന്നു. അവന്റെ തോളില്‍ തട്ടി സെല്‍വ സാര്‍ സംസാരിക്കുന്നു. അപ്പോളെക്കു ലൈറ്റ് അപ്പ് നടത്തി സ്പോട്ട് റെഡി ആയി..
ക്യാമറക്ക് മുന്നിലേക്ക്‌ നടക്കിമ്പോള്‍ രതി തോളില്‍ കൈ വച്ചു പറഞ്ഞു " ഓള്‍ ദി ബെസ്റ്റ് ദേവേട്ടാ.. "
അവന്റെ മുഖതെന്തോ ഒരു വിഷാദ ഭാവം.. എന്താണാവോ..? ക്യാമറ തൊട്ടു തൊഴുതു റെയില്‍വേ ട്രാക്കിലേക്ക് നടക്കുമ്പോള്‍ സേതുവും വന്നെത്തി.
"ദേവ് , സീഖ്രം ഡാ.. അന്ത ട്രെയിന്‍ പക്കത്തിലെ വരതുക്ക് മുന്നാടി ഇന്ത ഷോട്ട് റെഡി പണ്ണണം.. ഓക്കേ? "
പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു.. പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് ആ സ്വപ്നം കടന്നു വന്നത്.. ദയനീയമായി രതിയുടെ മുഖത്തേക്ക് നോക്കിയാ ഞാന്‍ കണ്ടത് കണ്ണുകളടച്ചു പ്രാര്‍ഥനയോടെ നില്‍ക്കുന്ന രതിയെ ആണ്,
"തളരരുത്.." മനസ്സിലാരോ മന്ത്രിച്ചു..
ചെവിയിലേക്ക് മെല്ലെ കടന്നു വരുന്ന ട്രെയിനിന്റെ ശബ്ദം..
മൈക്കിലൂടെ മുഴങ്ങി കേള്‍ക്കുന്ന സെല്‍വ സാറിനെ ശബ്ദം.. " സൌണ്ട്, സ്റ്റാര്‍ട്ട്‌ ക്യാമറ, റോളിംഗ്.. ആക്ഷന്‍.."
തന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചു തന്നെയും കൊണ്ട് സേതു ട്രാക്കിലൂടെ ഓടുന്നു.. പെട്ടെന്നാണ് അത് സംഭവിച്ചത്.. അബദ്ധത്തില്‍ ട്രാക്കിലെ പലകയില്‍ കാല്‍ തട്ടി സേതു ട്രാക്കുന്നു പുറത്തേക്കു വീണു.. കാല്‍ മടങ്ങി ഞാന്‍ പാളത്തിലും. ട്രെയിനിന്റെ ശബ്ദം അടുത്ത് വരുന്നതെനിക്കു കേള്‍ക്കാം.. ഞാന്‍ കണ്ട സ്വപ്നം മിന്നായം പോലെ എന്റെ മനസ്സിലേക്ക് കടന്നു വന്നു.. എന്റെ കണ്ണുകളടഞ്ഞു...
....................................
കണ്ണ് തുറക്കുമ്പോള്‍ എനിക്ക് ചുറ്റിലും എല്ലാവരും ഉണ്ട്.. തലമുടിയില്‍ മെല്ലെ തലോടി നിറഞ്ഞ കണ്ണുകളോടെ രതീഷ്‌..
" സാരോല്യ ദേവേട്ടാ, ദൈവായിട്ടെന്നെ അയച്ചത.. അല്ലെങ്കി നമ്മളൊന്നിച്ചു ആ മല കയറില്ലാരുന്നു."
അന്നത്തെ ഷൂട്ട്‌ പാക്കപ്പായി..
തിരികെ മുറിയിലെതിയപ്പോ സലിം
അണ്ണന്‍ ആണ്
സംഭവം വിശദീകരിച്ചത്..
ഞാന്‍ അബദ്ധത്തില്‍ വീണു എന്ന്
സെറ്റില്‍ എല്ലാവര്‍ക്കും മനസ്സിലായപ്പോള്‍ അവരെല്ലാം ഉറക്കെ ഒച്ച വച്ചു. ചിലര്‍ ട്രെയിന്‍നിര്ത്തിക്കാനായി ഓടി.. എന്നാല്‍ അപ്പോളേക്കും രതീഷ്‌ ഓടി വന്നു തന്നെ പാളത്തില്‍ നിന്നും വലിച്ചു പുറത്തിട്ടിരുന്നു.. താന്‍ ഷോട്ടിനായി
പാളത്തില്‍ കയറിയ മുതല്‍ അവന്‍ വളരെ ജാഗരൂകനായി തന്നെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നത്രേ..ശെരിയാണ്.. മുത്തപ്പന്‍ തന്നെ ആണ് അവനെ എന്റെ കൂടെ അയച്ചത്.
..............................................................................
ഇന്നിപ്പോ രാമോജി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ റെയില്‍വേ ട്രാക്കിലെ ഷോട്ട് കഴിഞ്ഞു ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണെടുത്തു രതീഷിനെ വിളിച്ചു..
"ഡാ, മോനെ, നാളെ രാവിലെ ഞാന്‍, അവിടെ .
എത്തും ..മലയുടെ അടിവാരത്ത്.. നമക്കൊന്നു കൂടെ പോകാമെട.. മല മുകളിലെ പൊന്നും കുരിശില്‍ തൊട്ടു തൊഴാന്‍ . നിറഞ്ഞ മനസ്സോടെ.."
മനസ്സില്‍ നാളെ മല മുകളില്‍ നിന്നും കാണാന്‍ പോകുന്ന സുദര ദൃശ്യങ്ങള്‍ സ്വപ്നം കണ്ടു ഉറങ്ങിയത് എപ്പോള്‍ ആണെന്ന് അറിയില്ല..



No comments: