Sunday, May 22, 2011

കറുത്ത സ്കാര്‍ഫ് ധരിച്ച പെണ്‍കുട്ടി


ഇപ്പോള്‍ ഇടയ്ക്കിടെ ഈ തലവേദന വല്ലാതെ ശല്യം ചെയ്യുന്നുണ്ട്.

എന്താണാവോ?

കോഫി കുടിച്ചു നേരെ കുളിക്കാന്‍ കയറുമ്പോള്‍ ഫോണ്‍ അടിച്ചു. മമ്മതിക്ക ആണ്. വീട്ടില്‍ നിന്നും ഇറങ്ങുന്നു , ഇനി പതിനഞ്ചു മിനിട്ടിനുള്ളില്‍ താഴെ എത്തും എന്ന സിഗനല്‍ ആണ് . വേഗം കുളികഴിഞ്ഞു ഡ്രസ്സ്‌ മാറി മുറി പൂട്ടുമ്പോള്‍ പുള്ളിക്കാരന്‍ താഴെ എത്തി.

മമ്മതിക്കയെ കുറിച്ച് രണ്ടു വാക്ക്. എന്നെ എന്നും രാവിലെ ഷാര്‍ജയില്‍ നിന്നും ദുബായ് കരാമയിലെ എന്റെ ഓഫീസില്‍ എത്തിക്കുന്ന കാറിന്റെ ഡ്രൈവര്‍ ആണ് മമ്മതിക്ക. പ്രായം ഏകദേശം നാല്‍പ്പത്തിരണ്ട്. ഗള്‍ഫില്‍ ഇപ്പോള്‍ ആകെ മൊത്തം ഇരുപത്തി രണ്ടു വര്‍ഷം. ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചു കുറെ ഏറെ അനുഭവങ്ങളുടെ മാത്രം സമ്പത്തുമായി ഇന്നും മാസം ഇരുപതിനായിരം ഇന്ത്യന്‍ രൂപ നാട്ടില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന ഒരു പാവം കണ്ണൂര്‍ കാരന്‍ പ്രവാസി. കഴിഞ്ഞ ആറ് മാസമായി എന്റെ ഡ്രൈവര്‍ പുള്ളി ആണ്. ആദ്യമൊക്കെ ഞാന്‍ അങ്ങനെ അധികം അടുത്തില്ലെല്ങ്ങിലും പിന്നെ പിന്നെ പതിയെ പുള്ളിയെ എനിക്കങ്ങു പിടിച്ചു. എന്നും ടെന്‍ഷന്‍ പിടിച്ച സംസാരവും, അതും കണ്ണൂര്‍ ഭാഷയില്‍ ... രാവിലെയും വൈകിട്ടും ആ യാത്ര ഞാന്‍ ശെരിക്കും രസിച്ചു. അല്ലെങ്കിലും ഇത്തരം രസങ്ങള്‍ ആണല്ലോ ഇപ്പോള്‍ എനിക്ക് മുതല്‍കൂട്ടായി ഉള്ളത്.

ഞങ്ങള്‍ മെല്ലെ ദുബായ് ഷാര്‍ജ റോഡിലൂടെ ട്രാഫിക്‌ ജാമില്‍ ഹിറ്റ്‌ എഫ് എമ്മിലെ ബ്രേക്ക് ഫാസ്റ്റ് ക്ലബ്‌ കേട്ടും അങ്ങനെ കരാമയിലേക്ക് പോകുന്നു. ഞാന്‍ ഇടയ്ക്കിടെ പത്രത്തില്‍ നോക്കുന്നും ഉണ്ട്.

വെറുതെ പുറത്തേക്കു നോക്കുമ്പോളാണ്‌ ആ കാഴ്ച കണ്ടത്. ഞങ്ങക്ക് പാരല്ലെല്‍ ആയി നീങ്ങുന്ന കറുത്ത പ്രാടോയും പിന്നെ അതോടിക്കുന്ന കറുത്ത സ്കാര്‍ഫ് ധരിച്ച വെളുത്ത പെണ്‍കുട്ടിയും. നല്ല വട്ട മുഖം. വിടര്‍ന്ന കണ്ണുകള്‍, പിന്നെ ഇടയ്ക്കിടെ ഫോണില്‍ വര്‍ത്തമാനം പറയുമ്പോള്‍ ചലിക്കുന്ന ആ ചുണ്ടുകള്‍ കാണാന്‍ നല്ല രസം. മേയിക്കപ് അധികം ഇല്ലാത്ത സുന്ദരമായ ആ മുഖം നോക്കാതിരിക്കാന്‍ തോന്നുന്നില്ല.

മക്തും ബ്രിഡ്ജ് വരെ അവളുടെ പിന്നാലെയും മുന്നിലുമായി മമ്മതിക്ക എനിക്കവളെ കാണാവുന്ന തരത്തില്‍ ഞങ്ങളുടെ കാര്‍ മുന്നോട്ടു നീക്കി.

പോസ്റ്റ്‌ ഓഫീസിനു പിന്നിലെ റോഡിലേക്ക് അവള്‍ കാര്‍ വളക്കുമ്പോള്‍ എന്നെ നോക്കി ഒരു ചെറു ചിരി തരാന്‍ മറന്നില്ല. ഇത്രനേരം ഞാന്‍ അവളെ നോക്കിയപോലെ അവളും എന്നെ നോക്കുന്നുണ്ടായിരുന്നു.

ഓഫീസില്‍ ഇറങ്ങാന്‍ നേരം മമ്മതിക്ക പറഞ്ഞു.

" ഓള്‍ടെ കാറിന്റെ നംബര്‍ ഞാന്‍ അനക്കുവേണ്ടി നോക്കിരിക്കന്കുട്ട്യേ."

അതാണ് മമ്മതിക്ക. ചില കാര്യങ്ങള്‍ അറിഞ്ഞു ചെയ്യും. "താങ്ക്യൂ മമ്മുക്ക. "

ശോ ഈ തലവേദന എന്താ ഇന്നിങ്ങനെ..?

ഓഫീസില്‍ എത്തി മെയില്‍ തുറന്നപ്പോ പ്രിയയുടെ മൂന്നു മെയില്‍സ്. അതിലെല്ലാം പരാതികള്‍ മാത്രം. ഇന്ന് ഈ നേരം വരെ ഞാന്‍ ഒരു എസ് എം എസ് പോലും അയക്കാതതിന്റെ.

ശെരിയാണ്‌ , അല്ലെങ്ങില്‍ മിനിമം രണ്ടു എസ് എം എസ്സോ ഒരു ഫോണ്‍ കാള്‍ പതിവാണ്. ഇന്നെത് പറ്റി ? ആ കറുത്ത സ്കാര്‍ഫ് വല്ലാതെ മൂടിയോ?

എന്തായാലും അപ്പോള്‍ തന്നെ അവളെ വിളിച്ചു സംസാരിച്ചു. കറുത്ത സ്കാര്‍ഫ് എന്തോ മനപൂര്‍വം പറഞ്ഞില്ല.

അപ്പോളേക്കും കണ്ണന്‍ എത്തി. ഉച്ചക്ക് ഒരു മീറ്റിംഗ് ഉണ്ട്. ജബല്‍ അലിയില്‍. അതിനുള്ള എല്ലാം എടുത്തു അപ്പോള്‍ തന്നെ ഞങ്ങള്‍ മമ്മതിക്കയെ കൂട്ടി പുറപ്പെട്ടു. മീറ്റിംഗ് കഴിഞു വരുമ്പോള്‍ വീണ്ടും ആ തലവേദന. വണ്ടി നേരെ എന്‍ എം സിയില്‍ എത്തിച്ചു. എന്തായാലും ഒന്ന് ഡോക്ടറെ കണ്ടു കളയാം.

ഡോക്ടറുടെ വക കുറെ ഗുളികകള്‍. പിന്നെ രണ്ടു ദിവസം കഴിഞു വീണ്ടും വരാന്‍ ഉള്ള ഓര്‍ടെരും.

പിറ്റേ ദിവസവും ആ വണ്ടിയും പെണ്‍കുട്ടിയും ഞങ്ങള്‍ടെ മുന്നില്‍ ഇടക്ക് എപ്പോളോ വന്നു. ഇന്നവള്‍ എന്നെ ശെരിക്കും നോക്കി. ഇന്ന് പ്രിയക്ക് ആദ്യം വിളിച്ചതിനാല്‍ കുറ്റബോധം ഇല്ലാതെ അവളെ നോക്കാം.

അന്നും ആ വണ്ടി പോസ്റ്റ്‌ ഓഫീസിനു പിന്നിലെ അതെ റോഡില്‍ കയറി. എന്നാല്‍ ഞാന്‍ പോലും പ്രതീക്ഷിക്കാതെ മമ്മതിക്ക ആ വണ്ടിയുടെ പിന്നാലെ പോയി;. അവള്‍ കയറിയ ബില്‍ഡിംഗ്‌ കണ്ടു പിടിച്ചു.

രണ്ടു ദിവസത്തിനിടയില്‍ ആ തല വേദന ഇടയ്ക്കിടെ അലട്ടുന്നുണ്ടായിരുന്നു. ഇപ്പോള്‍ അത് ശക്തി ആയി വരുന്നു. ഇടയ്ക്കു ഡോക്ടര്‍ വിളിച്ചു വിവരം അന്യോഷിച്ചു. ഡോക്ടര്‍ക്ക്‌ ഒരു നല്ല ക്ലയിന്റിനെ കിട്ടിയ സന്തോഷം ആകാം. കാരണം എന്റെ ബില്‍ എല്ലാം ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമല്ലോ.

പറഞ്ഞ പോലെ രണ്ടാം ദിവസം വൈകിട്ട് ഹോസ്പിറ്റലില്‍ എത്തി.

വേദന കൂടി വരുന്ന കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ എന്റെ എക്സ് റേ ഒന്നെടുക്കം എന്ന് പറഞ്ഞു.

എല്ലാം കഴിഞ്ഞു പോകും നേരം ഡോക്ടര്‍ പറഞ്ഞു.

" സുധി, നാളെ രാവിലെ ഒരു പതിനൊന്നു മണിക്ക് ഇവടെ വരണം. ഒരു സ്കാന്നിംഗ് നടത്തണം. ചുമ്മാ നമുക്ക് ഒരു സമാധാനത്തിനു വേണ്ടി. "

രാവിലെ നേരത്തെ എത്തേണ്ട എന്ന് മമ്മതിക്കയോട് പറഞ്ഞു.

എന്തിനായിരിക്കും ഈ സ്കാന്നിംഗ്?

പിറ്റേന്ന് സ്കാന്നിംഗ് എല്ലാം കഴിഞ്ഞു ഡോക്ടറുടെ മുറിക്കു പുറത്തിരിക്കുമ്പോള്‍എന്റെ മുന്നിലൂടെ ആ കറുത്ത സ്കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി കടന്നു പോകുന്നു. കൂടെ അല്പം പ്രായമായ ഒരു സ്ത്രീയും. അവളുടെ അമ്മയായിരിക്കാം.

അവള്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാനും. എന്നാല്‍ ഇപ്പോള്‍ അവളുടെ കണ്ണുകള്‍ അത്ര വിടര്‍ന്നിട്ടില്ല. അവള്‍ എന്റെ അതെ ഡോക്ടര്‍ സുരേഷിന്റെ മുറിയിലേക്കാണ്‌ കയറിയത്. കുറച്ചു കഴിഞ്ഞു അവര്‍ പുറത്തിറങ്ങി. പോകുമ്പോള്‍ അവള്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു. അപ്പോളേക്കും എന്നെ ഡോക്ടര്‍ വിളിച്ചു.

" തന്നോട് കാര്യങ്ങള്‍ മറച്ചു വക്കണ്ട കാര്യം ഇല്ല. സുധി ,ലുക്കേമിയ എന്ന അസുഖത്തിന്റെ തുടക്കമാണ്‌ നിങ്ങള്ക്ക്. ഇപ്പോള്‍ ചികല്സിച്ചാല്‍ നമുക്കത് ഭേദമാക്കാം. താന്‍ ഉടനെ തന്നെ നാട്ടില്‍ പോകണം. നാട്ടില്‍ ചെന്നൈയ്യില്‍ അപ്പോളോയില്‍ സുഹൃത്തുണ്ട് . ഡോക്ടര്‍ മോഹന്‍ . അദ്ദേഹം നിങ്ങള്ക്ക് വേണ്ട എല്ലാ ഹെല്പും ചെയ്തു തരും. "

എന്റെ അപ്പോളത്തെ അവസ്ഥ പറയാന്‍ പറ്റുന്നില്ല. എങ്ങനെയോ സമനില വീണ്ടെടുത്ത്‌.

" ഡോക്ടര്‍ എനിക്കല്പം വെള്ളം കുടിക്കാന്‍ വേണം"

" ടെന്‍ഷന്‍ വേണ്ട സുധി . ഇതൊക്കെ ജീവിതത്തിലെ ഓരോ പരീക്ഷണം. ഇപ്പോള്‍ ഇവടെ നിന്നും ഇറങ്ങി പോയ പെണ്‍കുട്ടിയെ കണ്ടോ? എന്റെ സ്വന്തം സഹോദരി ആണ്. അവള്‍ക്കും ദേവിന്റെ അതെ അസുഖമ. അവള്‍ ഇപ്പോള്‍ അതിനോട് പോരുത്തപെട്ടു കഴിഞ്ഞു. അടുത്ത വീക്ക്‌ അവള്‍ ചെന്നൈ പോകും. അവളുടെ ട്രീട്മെന്റിന്റെ രണ്ടാം ഖട്ടം തുടങ്ങുവ. സുധിക്ക് അപ്പോളേക്കും അവിടെ എത്താന്‍ പറ്റുമെങ്ങില്‍ ഐ വില്‍ അറേഞ്ച് ഓള്‍ ഫോര്‍ യു. "

അദ്ദേഹം തന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വച്ച് റാം സാറിന്റെ മുറിയില്‍ എത്തുമ്പോള്‍ അവിടെ കണ്ണനും ഉണ്ടായിരുന്നു. ഡോക്ടര്‍ സുരേഷ് എല്ലാം നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അപ്പോളേക്കും എച് ആറിലെ മറിയം എന്റെ ലീവ് സാങ്ങ്ഷന്‍ ലെറ്റര്‍ കൊണ്ടുവന്നിരുന്നു.

" രാവിലെ ഏഴു മണിക്കാണ് നിന്റെ ഫ്ലൈറ്റ്. നിന്റെ അച്ഛനോട് ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട്. നിനക്ക് ഇനി അതിന്റെ പേടി വേണ്ട. നിന്റെ അമ്മയ്ക്കും അറിയാം. സൊ ടെന്‍ഷന്‍ ഒന്നും ഇല്ലാതെ പോയി ട്രീത്മെന്റ്റ്‌ എല്ലാം നടത്തി ഞങ്ങള്‍ടെ പഴയ സുധി ആയി വാ. ഞങ്ങള്‍ എല്ലാം നിനക്ക് വേണ്ടി എന്നും പ്രാര്തിക്കും. "

കണ്ണന്റെ കൂടെ വണ്ടിയില്‍ കയറുമ്പോള്‍ മമ്മതിക്ക ചോദിച്ചു. ഇന്നെന്ത കണ്ണന്‍ കുട്ട്യേ ഇങ്ങളും കൂടെ വരനെ? ഇന്നെത്ത കള്ള് കുടിക്കാനോള്ള പരിപാട്യ ?

അവന്‍ ഒന്നും മിണ്ടിയില്ല.

വണ്ടി എന്റെ ബില്‍ടിങ്ങിന്റെ താഴെ എത്തിയപ്പോ ഞാന്‍ വേഗം പുറത്തിറങ്ങി.

മുറിയില്‍ എത്തി ഡ്രസ്സ്‌ എല്ലാം മാറി ബാഗ്‌ എടുക്കാന്‍ തുടങ്ങിയപ്പോ മമ്മതിക്ക മുറിയില്‍ എത്തി. ഒപ്പം കണ്ണനും. എന്നെ കെട്ടിപ്പിടിച്ചു ഒരൊറ്റ കരച്ചിലായിരുന്നു മമ്മതിക്ക.

" ഇങ്ങക്ക് ഒന്നും വരൂല്ല കുട്ട്യേ. ഇങ്ങളെ സുഖായി വരും. ഞാന്‍ ദുവ ഇറക്കം.. അല്ലാഹ്, പടച്ചോനെ, ഇതെന്താ ഈ കുട്ടിക്കിങ്ങനെ. ? എനക്ക് വയ്യ. "

അയാള്‍ നിലത്തിരുന്നു.

" സരോല്യ മമ്മതിക്ക. ദൈവം എല്ലാം നേരെ ആക്കും. പിന്നെ ആ കറുത്ത സ്കാര്‍ഫ് ഒരു നിമിത്തമായിരുന്നു. അവള്‍ക്കും എന്റെ അതെ അസുഖമ. "

സാധനങ്ങള്‍ എല്ലാം കണ്ണനും മമ്മതിക്കയും കൂടി പായ്ക്ക് ചെയ്തു. അപ്പോളേക്കും റാം സര്‍ എന്റെ പാസ്പോര്‍ട്ടും ആയി വന്നു. രാജിവ് ഏട്ടനും ഉണ്ടായിരുന്നു. ഒന്നും പറയാന്‍ ഇല്ല ആര്‍ക്കും.

" ഞാന്‍ അടുത്ത വീക്ക്‌ ഹോസ്പിറ്റലില്‍ എത്താം സുധി , പിന്നെ രാവിലെ ഞാന്‍ നിന്നെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തോളാം. "

ദുബായില്‍ നിന്നും ഫ്ലൈറ്റ് പൊങ്ങുമ്പോള്‍ എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥ. ഇനി ഇവ്ടെക്ക് ഒരിക്കലും വരാന്‍ പറ്റില്ലെന്ന ഒരു തോന്നല്‍. ..........

............

പറഞ്ഞ തിയതിക്ക് തന്നെ അപ്പോളോയില്‍ എത്തി. റൂം നമ്പര്‍ ടു സീറോ സെവെന്‍ . അതാണ് എന്റെ റൂം. വൈകിട്ട് മുതല്‍ ട്രീത്മെന്റ്റ്‌ തുടങ്ങും. വൈകിട്ട് രേടിയെഷന്‍ റൂമിലേക്ക്‌ പോകും വഴി എനിക്കെതിരെ വരുന്ന പെണ്‍കുട്ടിയെ നോക്കി. ആ കറുത്ത സ്കാര്‍ഫ് ,പിന്നെ ആ വിടര്‍ന്ന കണ്ണുകള്‍. ഞാന്‍ തിരിച്ചറിഞ്ഞു. അവളും.

" സുരേഷ് സര്‍,? " ഞാന്‍ അവളെ നോക്കി ചോദിച്ചു.

അവിടെ റൂമില്‍ ഉണ്ട് എന്ന് പറഞ്ഞു അവള്‍ കടന്നു പോയി.

അന്ന് വൈകിട്ട് സുരേഷ് ഡോക്ടറും മോഹന്‍ ഡോക്ടറും എന്റെ റൂമില്‍ എത്തി. കൂടെ അവളും ഉണ്ടായിരുന്നു. അമ്മയെയും അച്ഛനെയും കുറെ സമാധാനിപ്പിചിട്ടാണ് അവര്‍ പോയത്. അന്നാണ് അവളുടെ പേര് മനസ്സിലാക്കിയത്‌. സുനന്ദ. കരാമയില്‍ ഒരു കമ്പനിയില്‍ എച് ആര്‍ മാനേജര്‍ ആണ്. ഈ അസുഖം അറിഞ്ഞതോടെ അവളുടെ വിവാഹം മുടങ്ങി. മൂന്നു വര്‍ഷം സ്നേഹിച്ച പുരുഷന്‍ അതോടെ അവളെ വിവാഹം ചെയ്യാന്‍ വയ്യെന്ന് പറഞ്ഞു. ഇപ്പോള്‍ അസുഖം ഭേദപ്പെട്ടു വരുന്നു. ഇപ്പോള്‍ അവള്‍ ആകെ മാറി. എന്തും നേരിടാന്‍ അവള്‍ റെഡി, ഇപ്പോള്‍ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനായി ഒരു സന്നദ്ധ സന്ഖടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

അന്ന് രാത്രി വെറുതെ മുറിക്കു പുറത്തെ വരാന്തയില്‍ നില്‍ക്കുമ്പോ അവള്‍ വന്നു.

" ഞാന്‍ സുനന്ദ. എന്നെ കുറിച്ച് എല്ലാം മനസ്സിലായില്ലേ ? അന്ന് നമ്മള്‍ റോഡില്‍ കണ്ടത് ഒരു നിമിത്തമാണ്. നമ്മുടെ ഈ എളിയ ജീവിതം നമുക്ക് മറ്റുള്ളവരെ കഴിയുന്നത്ര സഹായിക്കാന്‍ ശ്രമിക്കണം. ഈ വേദന നമുക്ക് താങ്ങാന്‍ പറ്റില്ല. ഈ പ്രായത്തില്‍. അപ്പോള്‍ കുഞ്ഞു കുട്ടികളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക് സുധിയേട്ട . സുധിയേട്ടന്‍ നാളെ എന്റെ കൂടെ ഒരിടം വരെ വരണം. ഇവടെ ഈ ഹോസ്പിറ്റലില്‍ തന്നെ ആണ്. നമ്മളെ പോലെ മരണം കാത്തു ദിവസങ്ങള്‍ എണ്ണി കഴിയുന്ന ഒത്തിരി പേര്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. എല്ലാവരും ആ കുഞ്ഞുങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. നാളെ രാവിലത്തെ ട്രീത്മെന്റ്റ്‌ കഴിഞ്ഞാല്‍ നമുക്ക് അവിടെ പോകാം. അപ്പോള്‍ ഗുഡ് നൈറ്റ്‌. " എല്ലാം പറഞ്ഞു തീര്‍ത്തു അവള്‍ മുറിയിലേക്ക് നടന്നു.

അപ്പോളേക്കും സുരേഷ് ഡോക്ടറും വന്നു. " നാളെ സുധി അവള്‍ക്കൊപ്പം പോകു. ഒരു ചേഞ്ച്‌ ആകട്ടെ. "

പിറ്റേ ദിവസം രാവിലെ ട്രീത്മെന്റ്റ്‌ കഴിഞു ഞങ്ങള്‍ ചയില്ദ്കെയര്‍ വിഭാഗത്തില്‍ എത്തി. എന്റെ കണ്ണ് നിറഞ്ഞു പോയി. പല പ്രായത്തിലുള്ള കൊച്ചു കുട്ടികള്‍. അവര്‍ക്കിടയില്‍ നടന്നും അവരെ എടുത്തും എല്ലാം ഉച്ച വരെ സമയം പോയതറിഞ്ഞില്ല.

സുനന്ദ ഒരു നല്ല ഫ്രണ്ട് ആയി മാറിയിരുന്നു.

അപ്പോളും അവള്‍ ആ കറുത്ത സ്കാര്‍ഫ് ധരിച്ചിരുന്നു. ഇടക്ക് അത് നിലത്തു വീണപ്പോള്‍ ഞാന്‍ അതവള്‍ക്ക്‌ തിരികെ എടുത്തു കൊടുത്തു. അവള്‍ നന്ദിയോടെ എന്നെ നോക്കി.

" ഇതെനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ തന്നതാ. പക്ഷെ അയാള്‍ക്ക് ഞാന്‍ ഇപ്പൊ വേണ്ടപ്പെട്ടതല്ല. " അവളുടെ കണ്ണ് നിറഞ്ഞോ? " മരണത്തിലേക്ക് നടന്നടുക്കുന്ന എന്നെ ഇനി സ്നേഹിച്ചിട്ടു കാര്യം ഇല്ല എന്ന് മനോജിനു തോന്നിയിട്ടുണ്ടാകും. അല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യര്‍ സ്വാര്തരാകും സുധിയേട്ട "

തിരികെ മുറിയില്‍ എത്തിയപ്പോ ഞാന്‍ ആലോചിച്ചു. ഞാന്‍ നാട്ടില്‍ എത്തിയ ശേഷം ഒരു തവണ മാത്രം വിളിച്ച പ്രിയ പിന്നീട് വിളിച്ചിട്ടില്ല. ഇനി മനോജിന്റെ അതെ മനോഭാവം ആയിരിക്കുമോ അവള്‍ക്കും. ?

ദിവസങ്ങള്‍ കടന്നു പോയി. എന്റെ രോഗാവസ്ഥ ചെറിയ തോതില്‍ കൂടുന്നുണ്ട്. ഇപ്പോള്‍ ഇടക്കിടെ മൂക്കിലൂടെ രക്തം വന്നു തുടങ്ങി. പിന്നെ മെല്ലെ മെല്ലെ മുടി പോയി തുടങ്ങി. എന്നെ നോക്കി അമ്മ ഇടയ്ക്കിടെ കരയുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോകുന്നു. കടിച്ചമര്‍ത്തുന്ന വേദനക്കിടയില്‍ ഇടയ്ക്കിടെ വന്നു പോകുന്ന സുനന്തയും പിന്നെ ആ കുട്ടികളും ആയിരുന്നു ആശ്വാസം.

സുനന്ദ എന്നും വന്നു വിവരങ്ങള്‍ അന്യോഷിക്കും. പിന്നെ വാക്കുകളിലൂടെ ധയിര്യം തരും.

ഒരു ദിവസം രാത്രി എന്റെ മുറിയില്‍ നിന്നും പോകാന്‍ നേരം അവള്‍ എനിക്കൊരു സമ്മാനം തന്നു. എന്റെ കയ്യില്‍ ഒരു കറുത്ത ബ്ലേഡ് വാച് കെട്ടി തന്നിട്ട് എന്റെ നെറുകയില്‍ ഒരു ചെറു ചുംബനവും തന്നു.

" ഇതെന്റെ ഏട്ടനു ഒരു ശക്തി ആകട്ടെ. ഇനി പേടി തോന്നിയാല്‍

ഇതില്‍ നോക്കിയാല്‍ മതി കേട്ടോ. ഞാന്‍ എപ്പോളും കൈ പിടിച്ചു കൂടെ ഉണ്ടേ. "

അമ്മയോടും വര്‍ത്തമാനം പറഞ്ഞു അവള്‍ മുറി വിട്ടിറങ്ങി. അപ്പോളേക്കും ഉറങ്ങാനുള്ള കുത്തിവയ്പ്പ് തരാന്‍ നേഴ്സ് വന്നു. എപ്പോളോ ഞാന്‍ ആ വാച്ചും നോക്കി ഉറങ്ങി പോയി.

ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മ മുറിയില്‍ ഇല്ല. ഞാന്‍ വാച്ചില്‍ നോക്കി. സമയം വെളുപ്പിന് മൂന്നു മണി. ഇനി ടോയിലെറ്റില്‍ ഉണ്ടോ. ഇല്ല അവിടേയും ഇല്ല. ഈ അമ്മ എവടെ പോയി? ഞാന്‍ പുറത്തേക്കിറങ്ങാന്‍ നോക്കി. മരുന്നിന്റെ ഡോസ് തീരാത്തതിനാല്‍ കാലുകള്‍ നന്നേ വേച്ചു പോകുന്നു. വാതിലില്‍ എത്തി പുറത്തേക്കു നോക്കുമ്പോള്‍ കണ്ടത് സുനന്ദയുടെ മുറിക്കു പുറത്തു ആള്‍കൂട്ടം.

ഞാന്‍ മെല്ലെ അവിടെ എത്തി. മുറിയില്‍ ഡോക്ടര്‍ മാറും എല്ലാം ഉണ്ട്. എന്നെ കണ്ട അമ്മ ഉടനെ വന്നു എന്നെ അവിടെ നിന്നും മാറ്റാന്‍ നോക്കി. എന്നാല്‍ സുരേഷ് വന്നു എന്നെ അവിടേക്ക് വിളിച്ചു.

" സുനു പോകുവാ സുധി , അവള്‍ നിന്നെ വിളിക്കുന്നു. " കരഞ്ഞു കൊണ്ടയാള്‍ പറഞ്ഞു.

എനിക്ക് തല ആകെ പൊലിയുന്ന പോലെ തോന്നി. ഇതിനാണോ നീ രാത്രി എനിക്ക് ഈ സമ്മാനം തന്നത്. നീ പോകുവാണോ? ദൈവമേ...

എനിക്ക് പിടിച്ചു നില്ക്കാന്‍ ആയില്ല. ഞാന്‍ ഉറക്കെ ഉറക്കെ കരഞ്ഞു.

അവള്‍ക്കരികില്‍ എത്തിയപ്പോള്‍ തളര്‍ന്ന കൈ കൊണ്ടവള്‍ എനിക്ക് നേരെ ആ കറുത്ത സ്കാര്‍ഫ് നീട്ടി. ഞാന്‍ അത് വാങ്ങി.അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

..................................................

നാളെ എനിക്ക് വീണ്ടും നാട്ടിലേക്ക് പോകണം. വീണ്ടും കമ്പനി ലീവ് തന്നു.

ട്രീത്മെന്റ്റ്‌ കഴിഞ്ഞു ദുബായില്‍ തിരികെ വന്നപ്പോള്‍ അമ്മയും കൂടെ വന്നു. കരാമയില്‍ തന്നെ താമസം ശെരി ആക്കി. അത് കൊണ്ട് യാത്ര കുറയ്ക്കാം. എന്നാലും മമ്മതിക്ക ഇപ്പോളും കൂടെ ഉണ്ട്. എന്നെ നന്നായി ശ്രദ്ധിച്ചു കൊണ്ട്.

റാം സാറും നിമ്മി ചേച്ചിയും ( റാം സാറിന്റെ വൈഫ്‌) വൈകിട്ട് വീട്ടില്‍ എത്തി.

" സുധി നിന്നെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ട് . "

സാറിന്റെ കൂടെ വന്ന ആളിനെ അദ്ദേഹം പരിചയപെടുത്തി. മനോജ്‌, സുനന്ദയുടെ ...... ഓ...

മനോജ്‌ ഒന്നും പറഞ്ഞില്ല. അയാള്‍ എന്റെ മുന്നിലിരുന്ന് പൊട്ടി പൊട്ടി കരഞ്ഞു.

കരയട്ടെ. അങ്ങനെ എങ്കിലും സുനു മുകളിലിരുന്നു സന്തോഷിക്കട്ടെ.

പോകാന്‍ നേരം ഞാന്‍ അയാള്‍ കാണട്ടെ എന്ന് കരുതി തന്നെ ആ കറുത്ത സ്കാര്‍ഫ് എടുത്തു പുതച്ചു.

അയ്യാള്‍ ആ സ്കാര്ഫില്‍ നോക്കി വികരധീനന്‍ ആയി. പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.

രാത്രി

ഡോക്ടര്‍ സുരേഷും അദ്ധേഹത്തിന്റെ അമ്മയും വന്നു. സുനന്ദയുടെ മരണ ശേഷം അമ്മ അധികം എങ്ങും പോകാറില്ല.

കുറെ നേരം എന്റെ അടുത്ത് ഇരുന്നിട്ടാണ് അവര്‍ പോയത്.

പോകാന്‍ നേരം ഡോ.സുരേഷ് പറഞ്ഞു " സുധി... മനസ്സിന്റെ സ്ട്രെങ്ങ്ത് വിടരുത്."

...........

അതി രാവിലെ എയര്പോര്‍ത്ടിലേക്ക് പോകും വഴി ഞാന്‍ വെറുതെ പുറത്തേക്കു നോക്കി ഇരുന്നു.

എന്റെ മനസ്സ് പറയുന്നു. ഇനി ഇല്ല.. ഈ വഴിയില്‍ ഇനി ഒരിക്കലും നീ ഉണ്ടാവില്ല.

ആ കറുത്ത സ്കാര്‍ഫ് മാഞ്ഞു പോയപോലെ നീയും ഈ വഴികളില്‍ നിന്നും മാഞ്ഞു പോകും....

" മമ്മതിക്ക... ആ കറുത്ത വണ്ടിയും ആ പെണ്‍കുട്ടിയും നമ്മുടെ മുന്നേ പോകുന്നില്ലേ? ആ പെണ്‍കുട്ടി എന്നെ വിളിക്കുന്നു... സ്നേഹം മാത്രമുള്ള ലോകത്തേക്ക്...."

7 comments:

സുദേവ് said...

ഒരിക്കല്‍ കൂടി അല്‍പ്പം കറക്റ്റ് ചെയ്തു സമര്‍പ്പിക്കുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല കഥ. നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ.

അഭിനയജീവിതത്തിൽ ഉയർച്ചകൾ ആശംസിക്കുന്നു.

ബൈജൂസ് said...

ഹൃദയസ്പർശിയായ കഥ.

Salini Vineeth said...

കഥ വായിച്ചു കണ്ണ് നിറഞ്ഞു..

Kalavallabhan said...

കണ്ണുനനയിക്കുന്ന കഥ.
അഭിനേതാവിന്‌ ആശംസകൾ

Manikandan said...

എന്തെഴുതണം എന്നറിയില്ല അത്രയും വേദനിപ്പിച്ചു.

ബെഞ്ചാലി said...

touching..